Wednesday, November 04, 2015

ലോംഗ്‌ലീറ്റ് സഫാരി

മനോരമ ഓണ്‍ലൈനില്‍ വന്നു ഈ യാത്രക്കുറിപ്പ് :
http://www.manoramaonline.com/fasttrack/travelogue/longleat-uk-a-world-of-wonder-for-the-tourists.html


ബാത്ത് പ്രഭുവിനെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളുടെ അകമ്പടിയോടെയായിരുന്നു രണ്ടുമണിക്കൂര്‍ നീണ്ട വില്‍സ്‌ഷെര്‍ യാത്ര. ഒന്നാം എലിസബത്തന്‍ കാലം മുതലുള്ള ബ്രൃഹത് മാളികയും അനുബന്ധ സഫാരി പാര്‍ക്കും മറ്റു കാഴ്ച്ചകളും അടങ്ങുന്ന ലോംഗ്‌ലീറ്റ് ആയിരുന്നു ലക്ഷ്യം.

കാല്‍നടയാത്രക്കാരില്ലാത്ത എം3 മോട്ടോര്‍വേയിലൂടെ പോകവേ വഴിയരികിലെ സമൃദ്ധമായ പച്ചപ്പിന് മോടികൂട്ടി ആപ്പിള്‍മരങ്ങള്‍ കായ്ച്ചു നിന്നിരുന്നു. എനിക്കു വലിയ ഇഷ്ടമുള്ള പഴമൊന്നുമല്ല ആപ്പിള്‍. പക്ഷേ അത് കായ്ച്ചുകിടക്കുന്നത് കണ്ണിനിമ്പം തരുന്ന കാഴ്ച്ച തന്നെ ആയിരുന്നു. തിങ്കള്‍ ബാങ്ക് അവധിയും ചേര്‍ന്നുള്ള മൂന്നു ദിവസത്തെ നീണ്ട ആഴ്ച്ചയറുതി ആയതിനാലും കൂടിയാവാം റോഡില്‍ നിലയ്ക്കാത്ത വാഹനപ്രവാഹമായിരുന്നു. ഇടയക്ക് ഭക്ഷണം കഴിക്കാന്‍ വെയിറ്റ്‌റോസ് റെസ്‌റ്റൊറാണ്ടില്‍ കയറിയപ്പോള്‍ അവിടെയുമുണ്ട് ഒരു ഉത്സവത്തിനുള്ള ആള്‍ക്കൂട്ടം. മറ്റുള്ളവര്‍ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചപ്പോള്‍ ഉരുളക്കിഴങ്ങ് ഹാഗറും ചൂടു കോഫിയും കഴിച്ച് ഞാന്‍ സംതൃപ്തിയടഞ്ഞു.

ചരിത്രാതീത സ്മാരകമായി കണക്കാക്കിയിരിക്കുന്ന, വില്‍സ്‌ഷെറിലെ നവശിലായുഗ അവശിഷ്ടങ്ങളെന്നു കരുതപ്പെടുന്ന, സ്്‌റ്റോണ്‍ഹെഞ്ച് കടന്നായിരുന്നു യാത്ര. ദൂരെ വലുതും ചെറുതുമായ കല്‍ത്തൂണ്‍ വലയങ്ങള്‍ കാണാമായിരുന്നു. 3000 മുതല്‍ 2000 ബിസി വരെ പഴക്കമുള്ള ഇവ അക്കാലത്തെ ശവസംസ്‌ക്കാര തറകളാണെന്നാണ് ഗവേഷകരുടെ നിഗമനമത്രേ.

9000 ഏക്കര്‍ വിസ്തൃതിയുള്ള ലോംഗ്‌ലീറ്റില്‍ വന്‍വാഹനനിര തന്നെ ഉണ്ടായിരുന്നു. പക്ഷേ തിരക്കോ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടോ ഒന്നും ഉണ്ടായില്ല. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയും ഉള്ള വഴികളുടെ ഇരുവശങ്ങളിലും മൃഗങ്ങളെ സംബന്ധിച്ച കൗതുക കാര്യങ്ങള്‍ എഴുതിവെച്ചിരുന്നു.

കുഞ്ഞിമഴ നനഞ്ഞ് ആഫ്രിക്കന്‍ വില്ലേജിലാണ് ആദ്യം എത്തിയത്. സെബ്രകളും ജിറാഫുകളും മേഞ്ഞു നടക്കുന്നു. ശിഖരങ്ങള്‍ ആഫ്രിക്കന്‍ മൃഗങ്ങളുടെ രൂപമാക്കി മെനഞ്ഞ കൂറ്റന്‍ ആഫ്രിക്കന്‍ ബെയോബാബ് മരത്തിന്റെ ഉള്ളിലൂടെ പണിത തടിഗുഹയിലൂടെ പടികള്‍ കയറിയാല്‍ തൂക്കുപാലത്തിലെത്താം.




ഇടവിട്ട തടി റീപ്പറുകളും വശങ്ങളില്‍ വെളുത്ത തുണിക്കയര്‍ ചതുരങ്ങളും കൊണ്ടു തീര്‍ത്ത, കയറിയും ഇറങ്ങിയും ചരിഞ്ഞും കിടക്കുന്ന തൂക്കു പാലത്തില്‍ക്കൂടിയുള്ള നടപ്പ് വിചാരിച്ചതു പോലെ എളുപ്പമായിരുന്നില്ല. ഓര്‍ക്കാപ്പുറത്ത് കുട്ടികള്‍ ഓടിയും ചാടിയും പാലം കുലുക്കുമ്പോള്‍ ഭയന്ന് തല കറങ്ങി വീഴുമെന്നു തോന്നിപ്പോയി. ഇതിലൂടെ പോയി കുട്ടികള്‍ ജിറാഫുകള്‍ക്കും സെബ്രകള്‍ക്കും തീറ്റി കൊടുക്കുന്നുണ്ടായിരുന്നു.

ബൊയോബാബ് മരപ്പൊത്തില്‍ വലിയ ഒരു ആഫ്രിക്കന്‍ കൗതുകവസ്തു വില്‍പ്പനശാല ഉണ്ട്! ആഫ്രിക്കന്‍ വില്ലേജില്‍ ഇനിയുമൊരു കട, ഒരു റെസ്റ്റൊറാണ്ട് എന്നിവ കൂടുയുണ്ട്. ഇരിക്കാനുള്ള ബെഞ്ചുകള്‍ രണ്ടു തടികള്‍ നടുവേ പിളര്‍ന്ന് താഴെ ബോള്‍ട്ടിട്ടവയാണ്, അല്ലാതെ ചെത്തി മിനുക്കി പണിതവയൊന്നുമല്ല. വഴിനീളെയുള്ള ബോര്‍ഡുകളും ഓരോ പാര്‍ക്കിന്റേയും ബോര്‍ഡ് എഴുതി വച്ച തടി കമാനങ്ങളും ഒന്നും തടി മിനുസപ്പെടുത്തി ആകൃതി ശരിയാക്കി, പോളിഷ് ചെയ്തവയൊന്നുമല്ല. അവിടുത്തെ പ്രകൃതിക്കിണങ്ങും വിധം മിനുക്കു പണിയൊന്നുമില്ലാത്തവ. ഇവിടെ മാത്രമല്ല, മിയക്ക പാര്‍ക്കുകളിലും ഇങ്ങനെയുള്ള പണിതു നശിപ്പിക്കാത്ത സ്വാഭാവിക തടിത്തൂണുകളും ഇരിപ്പിടങ്ങളും കാണാം.


ബിബിസിയുടെ ബിബിസി അനിമല്‍ പാര്‍ക്ക്, സിബിബിസി റോര്‍ സീരിസ് എന്നിവയുടെ ആസ്ഥാനവും കൂടിയാണ് ഈ പാര്‍ക്ക്. അവിടെ കയറിയിരുന്ന് ലേശം സീരിയലുകള്‍ കണ്ടു. പിന്നെ കാംഗ്രുകളെയും ആടുകളേയും സന്ദര്‍ശിച്ച് കാറില്‍ സഫാരി യാത്ര തുടങ്ങി.


മൃഗങ്ങള്‍ക്കു തീറ്റി സമയമായതിനാല്‍ എല്ലാത്തിനേയും അടുത്തു കാണാമല്ലോയെന്ന് വന്‍ വാഹന നിര തന്നെ ഉണ്ടായിരുന്നു പാര്‍ക്ക് യാത്ര എന്ന വനയാത്രക്ക്. പോകുന്നത് സ്വന്തം ചുമതലയിലായിരിക്കും, മൃഗങ്ങള്‍ തുറസ്സായി നടക്കുന്നതിനാല്‍ ആക്രമിക്കപ്പെട്ടേക്കാം, ഗ്ലാസ്സ് തുറക്കരുത്, മൃഗങ്ങള്‍ ചാടി വീണാല്‍ റെസ്‌ക്യൂ വാന്‍ എത്താനായി ഹോണടിക്കണം എന്നും മറ്റും അവിടവിടെയുള്ള  മുന്നറിയിപ്പു പലകകള്‍ ലേശം ഭയപ്പെടുത്തുക തന്നെ ചെയ്തു. എങ്കിലും പോവാതിരിക്കാനാവില്ലല്ലോ.

അങ്ങനെ വനാന്തരത്തില്‍ നീണ്ടു വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികളിലൂടെ യാത്ര തുടങ്ങി.


ഫ്ളമിംഗോ(രാജഹംസം) താഴ്‌വരയിലാണ്-ഫ്ളമിംഗോ വാലി- ആദ്യം പ്രവേശിച്ചത്. നീണ്ട് അറ്റം സ്പൂണ്‍പോലെ തോന്നിപ്പിക്കുന്ന വെള്ളയും പിങ്കും നിറങ്ങളിലുള്ള വലിയ സ്പൂണ്‍ബില്‍ പക്ഷികള്‍, പ്രത്യേകതരം താറാവുകള്‍, ഐബിസ് കള്‍-ഞാറപ്പക്ഷികള്‍-തുടങ്ങിയവയ്‌ക്കൊപ്പം ആയിരുന്നു സുന്ദരീ സുന്ദരന്മാരായ ഫഌമിംഗോകള്‍ മുങ്ങിയും പൊങ്ങിയും മൂങ്ങാംകുഴിയിട്ടും നീന്തിയും രസിച്ചിരുന്നത്. ചിലര്‍ വിശ്രമത്തിലായിരുന്നു, പക്ഷേ ഒറ്റക്കാലില്‍ ചിന്താമഗ്നരായവരെ കാണുവാന്‍ ഭാഗ്യം സിദ്ധിച്ചില്ല. പിന്നെ കണ്ടത് വിവിധതരം കഴുകന്മാരെ ആയിരുന്നു. 'കഴുകാ...ഹേ... കഴുകാ... ' എന്ന പാട്ടും അതിന്റെ ഫീലും മനസ്സില്‍ കയറി വന്നു അവയെ കണ്ടപ്പോള്‍. 

അടുത്തത് 'മങ്കി ഡ്രൈവ് ' ആയിരുന്നു. വാഹനനിര നീണ്ടതായതിനാല്‍ കുറേ നേരം കാത്തുകിടക്കേണ്ടി വന്നു അവിടെ അകത്തേക്കു കയറാനായി. കുരങ്ങുകള്‍ വാഹനങ്ങളുടെ പുറത്ത് ചാടിക്കയറും. അവരുടെ സ്ഥലം കടക്കാറാകുമ്പോഴേയ്ക്ക് തിരിച്ച് ചാടിയിറങ്ങിക്കൊള്ളും. അഥവാ ഇറങ്ങിയില്ലെങ്കില്‍ തോണ്ടി ഇറക്കാനായി കയ്യില്‍ വലിയ കോലുമായി നില്‍ക്കുന്ന മദാമ്മയുണ്ട്.  കുരങ്ങന്മാര്‍ ഞങ്ങളുടെ കാറിലും കയറി, ബോണറ്റിലിരുന്ന് വീണു കിടന്നിരുന്ന ഇലകള്‍ ഭക്ഷിച്ചു, പിന്നെ വൈപ്പര്‍ പൊക്കിയും താഴ്ത്തിയും കളിയായി.  പുറത്തുകടന്ന ശേഷം വെളിയിലിറങ്ങി നോക്കി. ഭാഗ്യം, പൊട്ടിച്ചെങ്കിലും ബ്രാക്കറ്റ് താഴെ പോയിരുന്നില്ല!

ഓരോ പാര്‍ക്കിനും തടിയും ഗ്ലാസ്സും കൊണ്ടു തീര്‍ത്ത കാവല്‍ മാടമുണ്ട്, അവിടെയുള്ള കാവല്‍ക്കാരെല്ലാവരും സ്ത്രീകളും! ആരും വാതില്‍ അടച്ചു പൂട്ടിയൊന്നും ആയിരുന്നില്ല ഇരുന്നിരുന്നത്. മിയ്ക്കവരും പുറത്തിറങ്ങി നില്‍ക്കയായിരുന്നു! അതേ പോലെ മിയ്ക്ക റെസ്‌ക്യൂ വാനുകളുടെ ഡ്രൈവര്‍മാരും വനിതകളായിരുന്നു! ഇതെല്ലാം കണ്ടപ്പോള്‍ "അന്തരംഗം അഭിമാനപൂരിതം" ആയെന്നു പറയണ്ടതില്ലല്ലോ.സെബ്ര പോലെ പെയിന്റടിച്ചതും അല്ലാത്തതുമായ വാനുകള്‍ ഇടയില്‍ കറങ്ങുന്നുണ്ടാവും. അവ വലിയൊരാശ്വാസവും ധൈര്യവും ആയിരുന്നുവെന്ന് പറയാതിരിക്കാനാവില്ല.

വെളുത്ത കാണ്ടാമൃഗങ്ങളും വലിയ കൊമ്പുകളുള്ള ആഫ്രിക്കന്‍ പശുക്കളും ഒട്ടകങ്ങളും ഓസ്ട്രിച്ചുകളും മറ്റും വിഹരിച്ചിരുന്ന ബിഗ് ഗെയിം പാര്‍ക്ക് ഉം പലതരം മാനുകള്‍ മേയുന്ന ഡിയര്‍പാര്‍ക്കും കടന്ന് ആനി ദി എലിഫന്റ് എന്ന ഇടത്തെത്തി.


 ബ്രിട്ടനിലെ അവസാന സര്‍ക്കസ് ആനയായ ആനിയെ കാണാന്‍ കാത്തിരിക്കയായിരുന്നു ഞങ്ങള്‍. പക്ഷേ കാണാനായില്ല. അത് അതിന്റെ കൂറ്റന്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നിരിക്കണം. ആനിക്ക് മണ്ണു വാരി പൂശാനും, പുറം ചൊറിയാനും വ്യായാമത്തിനും എല്ലാമുളള സൗകര്യങ്ങള്‍ അവിടെ ഒരുക്കിയിട്ടണ്ടത്രേ. അങ്ങനെ ലേശം നിരാശയിലാണ് പെലിക്കന്‍ പോണ്ട് ലേക്കു കയറിയത്. ലോകത്തിലെ ഏറ്റവും വലിയ പറക്കും പക്ഷികളാണത്രേ ഇവ.

ബിഗ് ക്യാറ്റ്‌സ് എന്ന് എഴുതി വച്ചിരുന്ന തടി കമാനം കടന്നതു മുതല്‍ ചില്ലറ പേടി തുടങ്ങി. കടുവാ സങ്കേതമായിരുന്നു അത്. എല്ല് കടിച്ചു പറിച്ചുകൊണ്ടേയിരിക്കുന്ന കടുവ, ചാഞ്ഞുകിടക്കുന്ന മരത്തടിക്കു താഴെ വിശ്രമിക്കുന്ന കടുവ, അങ്ങനെയങ്ങനെ അടുത്തും അകലെയുമായി എത്ര എണ്ണം. എല്ലാത്തിനേയും നന്നായി കണ്ട് വളരെ മെല്ലെയാണ് വാഹനങ്ങള്‍ കടന്നു പോകുക.



അതിലും ഭയമായിരുന്നു സിംഹരാജ്യത്തേക്കുള്ള പ്രവേശനം. ഒപ്പം ആകാംക്ഷയും. ദൂരെ വാഹനങ്ങള്‍ നിരയായി നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടപ്പോഴേ മനസ്സിലായി സിംഹങ്ങള്‍ കാണാവുന്നിടത്തുണ്ട് എന്ന്. അവിടെ എത്താന്‍ ഞങ്ങളും അക്ഷമരായി. ദൂരേ നിന്നേ സിംഹക്കൂട്ടം കണ്ടു. കാത്തിരുന്ന് കാത്തിരുന്ന് അവസാനം അവര്‍ക്ക് സമീപമെത്തി. ഒരു ആണ്‍സിംഹവും ചുറ്റിനുമായി അതിന്റെ ഭാര്യമായിരുന്നിരിക്കണം, ഒമ്പത് പെണ്‍സിംഹങ്ങളും.


ആണ്‍സിംഹത്തിന്റെ കിടപ്പും മുഖഭാവവും ഒന്നു കാണേണ്ടതു തന്നെ ആയിരുന്നു. എന്താ ഗമ! എന്താ ഗാംഭീര്യം! രണ്ട് ആണ്‍സിംഹങ്ങള്‍ തമ്മില്‍ കണ്ടാല്‍ വലിയ യുദ്ധം നടക്കുമത്രേ. ഏതെങ്കിലും ഒരു സിംഹം ചാടി വീണ് ഒറ്റ അടി അടിച്ചാല്‍ കാര്‍ഗ്ലാസ്സ അപ്പാടെ തകര്‍ന്നു പോകുമെന്നു കേട്ടപ്പോള്‍ ചെറിയ വിറയല്‍ തോന്നി. പിന്നെ നമ്മെക്കാള്‍ രുചിയുള്ള മാംസം അതിനു കിട്ടുന്നതുകൊണ്ട് അവ അതിന് ഒരുമ്പെടില്ലായിരിക്കും എന്നു കേട്ടപ്പോള്‍ സമാധാനവും. മാലിയുടെ ജന്തുസ്ഥാന്‍ ഓര്‍മ്മപ്പെടുത്തി ഈ സിംഹരാജ്യം.

സിംഹങ്ങളെ കണ്ട് കൊതി തീര്‍ന്ന് അതിവേഗ ഓട്ടക്കാരായ പുള്ളിപ്പുലികളുടെ രാജ്യത്തെത്തി. അവിടവും കടന്ന് ഓരിയിടുന്ന ചെന്നായ്ക്കള്‍ക്കിടയിലൂടെ പാര്‍ക്കിനു പുറത്തിറങ്ങി.



ശരിക്കും നീണ്ട യാത്ര. പിന്നെ ഭക്ഷണം കഴിച്ച് ബാത്ത് പ്രഭുവിന്റെ കൊട്ടാരസദൃശ കൂറ്റന്‍ ബംഗ്ലാവിലേക്കു പോയി.
1580 ല്‍, 435 വര്‍ഷം മുമ്പ് പുതുക്കി പണിത ബംഗ്ലാവ് ഒരു വിസ്മയക്കൊട്ടാരം തന്നെ ആയിരുന്നു. പലപ്പോഴും മൈസൂര്‍കൊട്ടാരം ഓര്‍മ്മിച്ചു പോയി. മൈസൂര്‍ കൊട്ടാരത്തില്‍ മനോഹരമായ മാര്‍ബിള്‍ തറകളായിരുന്നെങ്കില്‍ ഇവിടെ അതിനു പകരം അതിമനോഹരമായ പരവതാനികളായിരുന്നു എന്ന വ്യത്യാസം മാത്രം.

Longleat House 2012.jpg
ലോംഗ്ലീറ്റ് ബംഗ്ളാവ്-വിക്കി പടം(photo courtesy-Wiki)

'ബാത്തിലെ മാര്‍ക്വീസ്' (ബ്രിട്ടീഷ് കുലീനരില്‍ ഏള്‍ നും ഡ്യൂക്ക് നും ഇടയ്ക്ക് വരുന്ന സ്ഥാനപ്പേര്, 1789 ല്‍ സൃഷ്ടിക്കപ്പെട്ടത്.) എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്നവരാണ് പാര്‍ക്കിന്റേയും കൊട്ടാരത്തിന്റേയും ഉടമസ്ഥര്‍. 1992 ല്‍ ഏഴാം  മാര്‍ക്വിസ് ഓഫ് ബാത്ത് ആയി സ്ഥാനമേറ്റ അലക്‌സാണ്ടര്‍ പ്രഭു, 84 കാരന്‍, അവിടെ മുകളിലെ നിലയില്‍ ഇപ്പോഴും താമസിക്കുന്നു, 14 തലമുറ ആയിരിക്കുന്നുവേ്രത ഇപ്പോള്‍ അവര്‍ ഈ കൊട്ടാരത്തില്‍ താമസമായിട്ട്.

തന്റെ 'ചെറുഭാര്യമാര്‍ക്ക് ' പേരു(ദുഷ്‌പേര്) കേട്ട പ്രഭുവിന് അംഗീകൃത ഭാര്യ കൂടാതെയുള്ളത് 75 പേര്‍! ഇവരില്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണ്ട്. അവര്‍ക്കെല്ലാം അതിനകത്ത് വീടുകള്‍ നല്‍കിയിരുന്നു പോലും. പ്രഭുവിന്റെ മകന്‍ 2010 ല്‍ സ്ഥാനമേറ്റ ശേഷം പലേ പരിഷ്‌ക്കാരങ്ങളും വരുത്തി, ചെറുഭാര്യമാരെ പടിയിറക്കി എന്നും പറയപ്പെടുന്നു. പുതിയ പ്രഭുവിനും ഏകസഹോദരിക്കും എത്ര അര്‍ദ്ധസഹോദരങ്ങള്‍ കാണും എന്ന് ആലോചിച്ചു പോയി. അതേ പോലെ മാസത്തില്‍ രണ്ടാഴ്ച്ച ഇവിടെയും രണ്ടാഴ്ച്ച പാരീസിലുമായി കഴിയുന്ന ഹംഗറിക്കാരിയായ ഭാര്യയെക്കുറിച്ചും. സൈ്വരം കിട്ടാനാവണം ഈ പാരീസ് വാസം എന്ന് ഊഹിക്കാം. പക്ഷേ പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്നത് സത്യമായിരിക്കണം. ചെറുഭാര്യമാരുടെ ലക്ഷ്യങ്ങളും മറ്റൊന്നാവില്ല. ഇതിന് പേരിടേണ്ടിയിരുന്നത് ശ്രീകൃഷ്ണവിലാസം എന്നായിരുന്നുവെന്ന് തോന്നി-മാനേജ്‌മെന്റ് വിദഗ്ദ്ധനായ, പ്രായോഗിക ധര്‍മ്മരക്ഷോപായക്കാരനായ, കൃഷണനെ എനിക്കു പെരുത്ത് ഇഷ്ടമാണ് എന്നതു വേറേ കാര്യം.

അലക്‌സാണ്ടര്‍ പ്രഭു ഓര്‍മ്മിപ്പിച്ചത് പക്ഷേ ശ്രീകൃഷ്ണനെ മാത്രമായിരുന്നില്ല. 'റാ, റാ റാസ്പുട്ടിന്‍, റഷ്യാസ് ഗ്രേറ്റര്‍ ലവ് മെഷീന്‍... ' എന്ന, പ്രീഡിഗ്രിക്കാലത്ത് കേട്ടു പഠിച്ച പാട്ട് മനസ്സിലൊന്നു മൂളി. റാസ്പുട്ടിനും ഈ പുതുകാല കാസനോവയക്കു മുന്നില്‍ ഒന്നുമായിരുന്നിരിക്കില്ല ചിലപ്പോള്‍. റാസ്പുട്ടിന്‍ തെരുവിലൂടെ നടന്നു പോകുമ്പോള്‍ ഭാര്യമാര്‍ കാണാതിരിക്കാനായി റഷ്യന്‍ ഭര്‍ത്താക്കന്മാര്‍ ജനാലകള്‍ വലിച്ചടയ്ക്കുമായിരുന്നു പോലും. അത്രയ്ക്കായിരുന്നു റാസ്പുട്ടിന്റെ വശീകരണശക്തി. പക്ഷേ അലക്‌സാണ്ടര്‍ പ്രഭുവിന്റെ വശീകരണശക്തി തീര്‍ച്ചയായും അദ്ദേഹത്തിന്റെ മണി പവ്വര്‍ തന്നെ ആയിരുന്നിരിക്കണം. 

അലക്‌സാണ്ടര്‍ പ്രഭു വലിയ ഒരു ചിത്രകാരന്‍ കൂടി ആണ്. തന്റെ ചെറുഭാര്യമാരുടെ ചിത്രങ്ങള്‍ വരച്ചത് പ്രദര്‍ശത്തിനുണ്ട്, പക്ഷേ അവ കാണാനൊന്നും എനിക്ക് തീരെ താത്പര്യം തോന്നിയില്ല. ഇന്‍ഡ്യന്‍പുസ്തകമായ കാമസൂത്ര നഗ്നചിത്രങ്ങള്‍ വരയ്ക്കാന്‍ പ്രഭുവിന് പ്രചോദനമായി പോലും! അറക്കപ്പൊടിയും എണ്ണച്ചായവും ഉപയോഗിച്ച് വരച്ച ഇവ പ്രദര്‍ശിപ്പിച്ചിരുന്ന 'കാമ സൂത്ര മുറി' ഇപ്പോള്‍ പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കുന്നില്ല. ലക്ഷക്കണക്കിനു പേരെ അവിടേക്ക് ആകര്‍ഷിച്ചിരുന്നുവേ്രത ആ മുറി. മച്ചിലും മറ്റും ഇപ്പോഴുമുണ്ട് ഇത്തരം പെയിന്റിംഗുകള്‍. പലരുടേയും കൈപ്പടയില്‍ എഴുതിയ പദ്യങ്ങള്‍, ചെറുതും വലുതും ചില്ലിട്ടു സൂക്ഷിച്ചവ അവിടവിടെയായി വേണ്ടുവോളമുണ്ട്.


അലക്‌സാണ്ടറുടെ മകന്‍ ഒരു നൈജീരിയക്കാരിയെ വിവാഹം കഴിച്ചതു വഴി ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത പ്രഭ്വി ഉണ്ടായി. മാത്രവുമല്ല ഈ പ്രഭു തന്റെ പിതാവിന്റെ പല പെയിന്റിംഗുകളും കളയുകയും ചെയ്തു. ഇതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ ഗംഭീര വഴക്കുമായി. ഇന്നല്ലെങ്കില്‍ നാളെ കാമസൂത്ര മുറിയും നശിപ്പിക്കപ്പെട്ടേക്കാം എന്നാണേ്രത അച്ഛന്‍ പ്രഭുവിന്റെ ഭയം.

പ്രഭുവും മക്കളും അവിടെ നില്‍ക്കട്ടെ, നമുക്ക് കാഴ്ച്ചകളിലേക്ക് മടങ്ങാം. മഴയത്തു നിന്ന് കയറിയതുകൊണ്ട് കുട നനഞ്ഞതായിരുന്നു. വേഗം തന്നെ മദാമ്മ അതു കയ്യിലെടുത്ത് ഒരു കുഞ്ഞി ആട്ടോമാറ്റിക് അംബ്രലാ കവറിങ്ങ് സിസ്റ്റത്തില്‍ കൂടി കയറിയിറക്കി അതിനു പ്ലാസ്റ്റിക് ഉടുപ്പ് ഇടുവിച്ചു തന്നു. അവര്‍ക്കു നന്ദി പറഞ്ഞ് അകത്തേക്കു കടന്നു. അവിടെ മൂന്നു ക്ലോക്കുകള്‍ ഉണ്ടായിരുന്നു ഒന്ന് സമയം അറിയിക്കുന്നത്, മറ്റൊന്ന്  വടക്ക്, കിഴക്ക് തെക്ക് പടിഞ്ഞാറ് ദിശ സൂചിപ്പിക്കുന്ന ക്ലോക്ക്.



ഇനിയുമുള്ളൊരെണ്ണം മൈസൂര്‍ കൊട്ടാരത്തില്‍ കണ്ടതു പോലൊന്ന്. അടുത്ത ഇടനാഴിയില്‍ ഒരു ഭീമാകാര രഥം വെച്ചിരിന്നു. ഇപ്പോള്‍ കഴിക്കാം എന്ന വണ്ണം ഒരുക്കിയിരിക്കുന്ന ഭീമന്‍ ഊണ്‍മേശകള്‍, വില കൂടിയ കൗതുകവസ്തുക്കള്‍, പാത്രങ്ങള്‍, പാവവീട് അങ്ങനെ അങ്ങനെ പല സാധനങ്ങള്‍.




 



പ്രഭുവിന്റെ റോസ് ഗാര്‍ഡനെപ്പറ്റി പറയാതിരിക്കാനവില്ല. പല നിറങ്ങളിലും വലിപ്പങ്ങളിലും ഉള്ള റോസാപ്പൂവുകളും ചെടികളും കണ്ട് കണ്ട് കൊതി തീര്‍ന്നിരുന്നു, യുകെയില്‍ എത്തിയതുമുതല്‍. പക്ഷേ ഇവിടെ മാത്രമാണ് നല്ല കൊതിപ്പിക്കുന്ന മണമുള്ള തനി പനിനീര്‍ പൂവുകള്‍ കാണാനായത്. ഹൃദ്യമായിരുന്നു ആ മണം. സ്‌പെയിനിലും ഇങ്ങനെ മണമുള്ളവയുണ്ടത്രേ. പണ്ട് ഞങ്ങളുടെ വീടിനു മുന്നില്‍ നൂറോളം സുഗന്ധവാഹിനി പൂക്കള്‍ വിരിഞ്ഞു നിന്നിരുന്ന  റോസാച്ചെടികള്‍ ഉണ്ടായിരുന്നു, ഇത്രയും വലിപ്പമില്ലെന്നു മാത്രം. ഇപ്പോള്‍ ഓര്‍മ്മകളില്‍ മാത്രം മണം പരത്തുന്ന അവ മനസ്സില്‍ ലേശം വിങ്ങല്‍ ഉണ്ടാക്കാതിരുന്നില്ല.

കിംഗ് ആര്‍തേഴ്‌സ് മിറര്‍ മെയ്‌സ് ആയിരുന്നു ശരിക്കും വട്ടം ചുറ്റിച്ച ഒരു കാഴ്ച്ച. ഇടതൂര്‍ന്നു നില്‍ക്കുന്ന അനേകം മാര്‍ബിള്‍ മരങ്ങള്‍. ഈ തൂണുകള്‍ക്കിടയിലേക്ക് അകത്തു കയറി. ഭീകര വലിപ്പം തോന്നിപ്പിച്ചു മുറിക്ക്. കുറച്ചുകൂടി ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ വിവരം അറിഞ്ഞു! തലങ്ങും വിലങ്ങും പല ആംഗിളുകളില്‍ കണ്ണാടി പതിച്ചിട്ടുണ്ട്, ഏതാണ് കണ്ണാടിക്കാഴ്ച്ച, ഏതാണ് ശരിക്കാഴ്ച്ച എന്നു തിരിച്ചറിയാനാവാതെ തല ചുറ്റിപ്പോയി. വഴി എന്നു വിചാരിക്കുമ്പോള്‍ അതാ നമ്മുടെ പ്രതിബിംബം, ഓ എന്നാല്‍ മാറിയേക്കാമെന്നു നടക്കുമ്പോള്‍ അവിടേയും! ശരിക്കും സ്ഥലജലവിഭ്രാന്തി ! ആദ്യം രസമായിരുന്നു, പറ്റുന്ന അബദ്ധങ്ങള്‍ സ്വയം ആസ്വദിച്ച് ചിരിച്ചു കുന്തം മറിഞ്ഞു. പിന്നെപ്പിന്നെ അവസാനം ശരിയായ ഞാന്‍ ഏത് എന്ന് എനിക്കു തന്നെ സംശയം.! മുറി അത്ര വലുതൊന്നുമല്ല, മാര്‍ബിള്‍മരങ്ങളുടെ കണ്ണാടിപ്രതിബിംബങ്ങളാണ് അധികവും! കണ്ണാടികള്‍ കണ്ടാല്‍ മനസ്സിലാവില്ല, അത്ര വിദഗ്ദ്ധമായാണ് രണ്ടു മാര്‍ബിള്‍ മരങ്ങള്‍ക്കിടയില്‍ അവ ഒട്ടിച്ചിരിക്കുന്നത്. ഞാനെടുത്ത ഫോട്ടോ ശരിക്കുള്ള ജനാലഗ്ലാസ്സ് പെയിന്റിംഗല്ല, അതും പ്രതിബിംബം മാത്രമായിരുന്നു!

 കാഴ്ച്ചയുടെ രസം ഭയത്തിനു വഴിമാറിത്തുടങ്ങി, മൊബൈല്‍ ചാര്‍ജ്ജു തീര്‍ന്നു, ഇനിയെന്തു ചെയ്യും, ഞാനീ രാവണന്‍ കോട്ടയില്‍ ശരിക്കും കുടുങ്ങിപ്പോയതു തന്നെയാണ്! ആളുകള്‍ വന്നും പോയും ഇരിക്കുന്നു, എല്ലാവരും കഷ്ടപ്പെടുന്നുണ്ട്. അവസാനം കൈകള്‍ മുന്നോട്ടു നീട്ടി നടക്കാന്‍ തുടങ്ങി, കണ്ണാടിയില്‍ തട്ടുമ്പോള്‍ പിടി കിട്ടുമല്ലോ എന്ന്. അതു കണ്ട്, എതിരെ വന്ന രണ്ടു മദാമ്മമാര്‍ പൊട്ടിച്ചിരിച്ച് എന്നോടൊപ്പം കൂടി. ഒരു കുഞ്ഞിപ്പയ്യന്‍ നേരേ ചെന്ന് മൂക്കിടിച്ചു നില്‍ക്കുന്നതു കണ്ടു! പാവം! ചിരി തീരെ വന്നില്ല. എന്തായാലും അവസാനം വല്ലവിധവും വെളിയില്‍ ഇറങ്ങി രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ! പാവം ദുര്യോധനനും കൂട്ടരും! ഇന്ദ്രപ്രസ്ഥത്തില്‍ എത്ര കഷ്ടപ്പെട്ടു കാണും? ദിക്കറിയാതെ ഭ്രമിപ്പിക്കുന്ന ഈ രാവണന്‍കോട്ട തന്നെ അല്ലേ ജീവിതവും?

അവിടുന്ന് വവ്വാല്‍ ഗുഹയിലേക്ക് കയറി. ഹോ, ഇരുട്ടത്ത് തലങ്ങും വിലങ്ങും പറക്കുന്ന വവ്വാലുകള്‍, തൂങ്ങിക്കിടക്കുന്നു എത്രയോ എണ്ണം,  'പക്ഷി ജാതിക്കു പല്ലുണ്ടോ, ചൊല്ലുവിന്‍ മൃഗമാണ് ഞാന്‍ ' എന്ന് വവ്വാല്‍ പാടുമെന്ന് മുദ്രാവാക്യം വിളി ശൈലിയില്‍ ചൊല്ലി കേള്‍പ്പിക്കുമായിരുന്ന കുഞ്ഞിന്നാളിലെ വീട്ടുസഹായി ദേവകിയെ ഓര്‍മ്മ വന്നു. എന്തോ എനിക്ക് തീരെ രസിച്ചില്ല വവ്വാലുകളെ. പണ്ടേ എനിക്ക് അവയെ ഇഷ്ടമല്ല. മരണത്തിന്റെ ഇരുണ്ട നിറമായിട്ടാണ് ആ ഗുഹ എനിക്ക് അനുഭവപ്പെട്ടത്. ഡ്രാക്കുള സമ്മാനിച്ച തോന്നലാവാം അത്. വേഗം അവിടുന്ന് വെളിയില്‍ ചാടി.

തീര്‍ന്നില്ല കാഴ്ച്ചകള്‍. അനിമല്‍ കിംഗ്ഡത്തിലൂടെ ഒരു ട്രെയിന്‍ യാത്രക്കുള്ള ക്യൂവില്‍ കയറി നിന്നു.ചിലര്‍ ബോട്ട് യാത്ര തെരഞ്ഞെടുത്തു. കാട്ടിലൂടെ, നദിക്കരയിലൂടെയുള്ള യാത്ര രസകരമായിരുന്നു. ട്രെയിനിന്റെ മുകളില്‍ തടിയും അല്ലാത്തതുമായ പഴയ കാലിട്രങ്കുകള്‍ നിരത്തി വച്ചിരുന്നു. ഗതകാല യാത്രയുടെ പ്രതീകം. ബോട്ടില്‍ പോയിരുന്നവര്‍ അക്കരെ ഒറാങ് ഉട്ടാനുകള്‍ക്കു തീറ്റി കൊടുക്കുന്നതു കാണാമായിരുന്നു. പല വെള്ളച്ചാട്ടങ്ങളും മൃഗക്കാഴ്ച്ചകളും പിന്നിട്ട് ചുറ്റിക്കറങ്ങി ട്രെയിന്‍ തിരികെ എത്തി. പിന്നെ വീണ്ടും മൃഗക്കാഴ്ച്ചകളിലേക്ക്.


 ഇണങ്ങിയ തത്തയും പഞ്ചവര്‍ണ്ണക്കിളികളും ഉള്ള ഇടം പുറത്തു നിന്നു കണ്ടതേ ഉള്ളു. കയ്യിലും തോളിലും തലയിലും കിളികള്‍ പറന്നിരിക്കുന്നത് കണ്ട് സന്തോഷംകൊണ്ടു നിലവിളിച്ചു ഒരു മദാമ്മ.


(tamed parrots.jpg) ഒരു ആട് ഭിത്തിയിലെ കണ്ണാടിജനലില്‍ കയറി നില്‍ക്കുന്നതു കണ്ട് രണ്ടുപേര്‍ ആടിന്റെ തലയുടെ അപ്പുറവും ഇപ്പുറവും തല വച്ച് സെല്‍ഫി എടുത്തു, ഒരു മേത്തന്‍മണി സ്റ്റൈലില്‍. ദിനോസറുകള്‍ കുറേയെണ്ണം അലറുന്നും തലയാട്ടുന്നുമുണ്ടായിരുന്നു.

പിന്നെ പെന്‍ഗ്വിനുകളുടെ ഗുഹയിലേക്ക് കയറി. വലിയ പെന്‍ഗ്വിനുകള്‍ ആയിരുന്നില്ല, ചെറിയ ഇനം.
നടക്കുന്ന വഴിയിടെ അടിയിലൂടെ ഇരുവശങ്ങളിലുമുള്ള കുളങ്ങള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അവ അക്കരെ ഇക്കരെ നീന്തി തുടിക്കുന്നതു കണ്ടു. പിന്നെ കണ്ടത് നക്ഷത്ര മത്സ്യങ്ങളെയാണ്. പ്രശസ്ത ആസ്‌ട്രേല്യന്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ സ്റ്റീവ് ഇര്‍വിന്‍ നക്ഷത്രമത്സ്യത്തിന്റെ -റേ- കുത്തേറ്റാണ് മരിച്ചത്. കണ്ടാല്‍ ഭംഗിയുണ്ടെങ്കിലും ഉള്ളു മുഴുവന്‍ വിഷം നിറച്ച് ഭീകരര്‍, മനസ്സില്‍ പറഞ്ഞു.

അവിടെ നിന്ന് പെന്‍ഗ്വിന്‍ ദ്വീപിലേക്കെത്തി. നേരത്തെ കണ്ട ഗുഹയുടെ പിന്‍വശം. പാറകള്‍ക്കു താഴെ ചെറിയ തടാകത്തിലൂടെ അവ കുണുങ്ങി നീന്തി നടക്കുന്നത് കാണേണ്ടതായിരുന്നു.





സൂക്ഷിപ്പുകാര്‍ മദാമ്മമാര്‍ തിരികെ കയറാന്‍ സമയമായെന്ന് അവയെ പേരു വിളിച്ച് ഭിത്തിയിലെ തുളകളിലൂടെ അകത്തേക്കു കയറ്റി വിടുന്നുണ്ടായിരുന്നു. നല്ലവണ്ണം ഇണങ്ങുന്നു അവ. പെന്‍ഗ്വിനുകളുമൊത്തുള്ള നടത്തയ്ക്ക് സമയം കഴിഞ്ഞതിനാല്‍ അതു നടന്നില്ല.

ധാരാളം വിസ്മയക്കാഴ്ച്ചകള്‍ ബാക്കി വച്ചാണ് അവിടെ നിന്ന് തിരികെ പോന്നത്. നാലു വട്ടമെങ്കിലും പോകണം മുഴുവന്‍ കാണണമെങ്കില്‍ എന്നു തോന്നുന്നു.




6 comments:

  1. തുടരൂ തുടരൂ, സന്തോഷം. ആ സിംഹത്തിന്റെയൊരൂ ഗമ കണ്ടോ. മൃഗരാജനെന്ന പദവി തികച്ചും യുക്തം തന്നെ

    ReplyDelete
  2. കാഴ്ചകളൊക്കെ ഹൃദ്യം തന്നെ.


    എഴുതാത്തതെന്നാ??.

    ReplyDelete
  3. കാഴ്ചകളൊക്കെ ഹൃദ്യം തന്നെ.


    എഴുതാത്തതെന്നാ??.

    ReplyDelete
    Replies
    1. ഇടതുവശത്ത് മുകളില്‍ വായന എന്ന ലിങ്ക് ക്ലിക്കിയാല്‍ ഇതിനു ശേഷം എഴുതിയത് കിട്ടും.എന്റെ വായനാലോകം എന്ന ബ്ലോഗ്. ചോദിച്ചതിന് നന്ദി സുധി.

      Delete
  4. എക്സലെന്റ് ...!
    ഈ സഫാരി പാർക്കിനെ പറ്റിമാത്രമല്ല ,
    ലോംഗ്ലീറ്റ് ബാത്ത് പ്രഭു ചരിതവും ജോറായി
    വിവരിച്ചിരിക്കുന്നു..
    പിന്നെ
    അലക്സാണ്ടർ ബാത്ത് പ്രഭുവിന്റെ 75
    ചെറൂഭാര്യമാരിൽ ചിലരൊക്കെ ഭാരതീയ
    കുലസ്ത്രീകളും ആണെത്രെ...പണ്ടത്തെ ഈസ്റ്റ്
    ഇന്ത്യാ കമ്പനിയിലെ പാർട്ട്ണർ കൂ‍ടിയായ മൂപ്പരുടെ പിതാമഹന്മാർ തുടങ്ങികെച്ചതാണ് ഈ ഇന്ത്യൻ സംബന്ധം പോലും...!

    ReplyDelete
    Replies
    1. അതു ശരി, അങ്ങനേയും ഒരു ഇന്‍ഡ്യന്‍ ബന്ധം ഉണ്ടല്ലേ.മണിപവ്വര്‍ !പക്ഷേ മകന്‍ മിയ്ക്കവരേയും പുറത്തുകളഞ്ഞു എന്നാണ് കേട്ടത്. രണ്ടു ഭാര്യമാരു തമ്മില്‍ കയ്യാങ്കളി നടന്നുവെന്നും പോലീസിനു വരേണ്ടി വന്നുവെന്നും വായിച്ചിരുന്നു.

      Delete